11/19/2007

ഗന്ധ(മരണ)മാപിനി

കൈത്തലം മാടി, വിളിക്കുന്ന കാറ്റ്,
അകലങ്ങളില്‍ നിന്നും വന്യമായ ഓരി,
നനുനനെ പെയ്യുന്ന മഴക്കും വന്യതയുടെ മേലാപ്പ്.

പിന്നെ, തങ്ങിനില്‍ക്കുന്ന മൃത്യുവിന്റെ ഗന്ധം.

പണ്ട്,
മരണം, ഒരു അവ്യക്തതയായിരുന്നു,
നിര്‍ജീവതയേയും നിര്‍വചിക്കുന്ന പഴമ:
കണക്കുപുസ്തകത്തിലെ തെളിവെടുപ്പുകളും
വിധിവാചകങ്ങളുടെ അനുവര്‍ത്തകതയും.

അപ്പോഴും,മരണത്തിനു മടുപ്പിക്കുന്ന ഗന്ധം.

പിന്നേടെപ്പോഴോ,
മരണം, തിരിച്ചുവരാനാകാത്ത യാത്രയാവുന്നു,
എരിഞ്ഞടങ്ങുന്ന ചിതക്കൊപ്പം
മനസ്സില്‍ നൊമ്പരങ്ങളുടെ വേലിയേറ്റം,
പിന്നെ,
ഭൌതികനശ്വരതയും ആത്മീയ ശാശതത്വവും.

അപ്പോഴും,മരണത്തിനു മടുപ്പിക്കുന്ന ഗന്ധം.

തിരിച്ചറിവുകളുടെ നടുവില്‍,
വിശകലനങ്ങള്‍ക്കും സിദ്ധാദ്ധങ്ങള്‍ക്കുമപ്പുറം,
ശാസ്ത്രത്തിന്റെ കുതിപ്പിനും കിതപ്പിനുമപ്പുറം,
അനിര്‍വചനീയമാകുന്ന മരണം.

അപ്പോഴും,മരണത്തിനു മടുപ്പിക്കുന്ന ഗന്ധം.

അടുത്തുവരുന്ന കാറ്റിനും,
തീവ്രതകൂടുന്ന ഓരിക്കും,
കനം വയ്ക്കുന്ന മഴത്തുള്ളികള്‍ക്കും മീതേ,
രൂക്ഷമാകുന്ന മൃത്യുവിന്റെ ഗന്ധം.

പക്ഷെ,
അതിനിപ്പോള്‍ മടുപ്പിക്കുന്ന ഗന്ധമില്ല,
അലിഞ്ഞലിഞ്ഞില്ലാതാകുന്ന മറ്റൊന്ന്,
മടുപ്പിക്കാത്ത മരണത്തിന്റെ ഗന്ധം,
നാസാഗഹ്വരങ്ങളിലൂടെ, ..
.പിന്നെ, ..നേര്‍ത്ത് നേര്‍ത്ത്..

11/01/2007

തീയും ഗന്ധഗവും പിന്നെ ഒട്ടകവും

എഴുപത്തഞ്ചിന്റെ പുതുമയിലും കറുത്ത്‌ സുന്ദരികളായ
ബെഞ്ചുകളും ഡെസ്കുകളും നിറഞ്ഞ സെന്റ് തോമസിന്റെ
സ്വന്തം മെഡ്‌ലിക്കോട്ട്‌.

മഹാത്മജിയുടെ പാദസ്പര്‍ശമേറ്റ്‌ രോമാഞ്ചകഞ്ചുകിയായ
മെഡ്‌ലിക്കോട്ട്.

കല, രാഷ്ടീയം, സാഹിത്യം എന്നു വേണ്ട സമസ്ത
മേഖലകളിലും കേരളം കണ്ട ഉന്നതരായവര്‍
(പഠിച്ച് വളരുകയും,) ആവശ്യത്തിനും അനാവശ്യത്തിനും
ചവിട്ടി നടക്കുകയും , ഒരുപക്ഷേ ഘോരഘോരം
വായിട്ടലക്കുകയും, അത് കേട്ട്‌ സഹിക്കാതെ,
ഒന്നു നിര്‍ത്തി പോടാ മോനേ എന്ന്‌ ഉറക്കെ
ആത്മഗതമെങ്കിലും ചെയ്തിരിക്കാനിടയുള്ള
നമ്മുടെ മെഡ്‌ലിക്കോട്ട്.

രാത്രിയോ പകലോ എന്ന സദസ്സിന്റെ ചോദ്യത്തിന്,
'അത്‌ വേണ്ട മോനെ, എന്നാലും ചോദിച്ച കാരണം
പറയാം, സിനിമേല്‍ രാത്രിയും പകലും നടക്കും'
എന്ന മണിയുടെ തമാശ(?) കേട്ട്‌ കുലുങിചിരിച്ച
മെഡ്‌ലിക്കോട്ട്.

മൂന്ന്‌ മാസം കോളേജ്‌ സമരമുദ്രാവാക്യങളില്‍ കുളിരണിഞപ്പോള്‍
റ്റ്യൂഷന്‍ കഴിഞ്ഞ്‌ വരുന്ന എന്നേ പോലുള്ളവര്‍ക്ക്‌ ഉണ്ണാന്‍
ജനാല തുറന്ന്‌ അകത്തേക്കാനയിച്ച മെഡ്‌ലിക്കോട്ട്.

ജീവിതത്തിലാദ്യമായി, രാഷ്ടീയ പകപോക്കലിന്റെ പേരില്‍
ഒരുത്തന്‍ മറ്റൊരുത്തനെ വടിവാളുകൊണ്ട് വെട്ടുന്നത്‌ കാണാന്‍
സൌകര്യം ഒരുക്കിത്തന്ന മെഡ്‌ലിക്കോട്ട്.

മെഡ്‌ലിക്കോട്ട് എന്നു കേട്ടാല്‍ ഞാന്‍ ചെറുതായെങ്കിലും ഒന്ന്‌
ഞെട്ടും. അതിനു ഈ പറഞ്ഞ കാര്യങളൊന്നുമല്ല ഹേതു.
അതാണു തീയും ഗന്ധകവും ഒട്ടകവും.

പിടികിട്ടിയോ? എനിക്ക് പിടികിട്ടിയില്ല. ഇപ്പൊളല്ല പണ്ടും.
പണ്ടെന്നു പറഞ്ഞാല്‍, പി ഡി സി രണ്ടാം വര്‍ഷം പഠിക്കുന്ന
കാലം. സോണല്‍ മല്‍സരങള്‍ക്ക് കാലിക്കട്ടില്‍ നോട്ടീസ്‌ വന്നപ്പോള്‍,
ആദ്യപടി കോളേജീന്ന്‌ പ്രധിനിധിയെ കണ്ടു പിടിക്കലാണല്ലൊ.
ഞാനും ചേര്‍ന്നു, കഥ, കവിത ഇത്യാതി. ചുമ്മാ ക്ലാസ്സീ കേറാതെ
അറ്റന്‍ഡന്സ്‌ മേടിക്കാലൊ!

ഇതറിഞപ്പോള്‍ എന്റെ സഹചാരികള്‍ക്കും തോന്നി,
നമുക്കുമായാലെന്താ?
അങിനെ മെഡ്‌ലിക്കോട്ടില്‍. ഇങ്ലിഷ്, മലയാളം എന്നിങനെ
ഇടകലര്‍ത്തി ഇരുത്തീട്ടാണു മല്‍സരം.

നമ്മള്‍ റെഡിയാണ്. ഇനി വിഷയം മാത്രം മതി.
ആകാക്ഷയുടെ നിമിഷങള്‍. എന്തായിരിക്കും വിഷയം?
എന്നാരെങ്കിലും ആലോചിക്കന്‍ പ്രയാസമാണ്. ആ ഹാളിലെ
500ഇല്‍ 490 പേരും എന്നേപോലെ ചുമ്മാ നേരം പോക്കിനു
വന്നവരാണ്.

അപ്പോഴേക്കും ദാ, വിഷയം വന്നു.
തീയും ഗന്ധകവും പിന്നെ ഒട്ടകവും.

ആദ്യം ചിരി വന്നെങ്കിലും പിന്നെ വിചാരിച്ചു,
ഒരു സയന്‍സു ഫിക്ഷനുള്ള സ്കോപ്പുണ്ടല്ലോ.
എഴുതിതുടങി, പണ്ട്, പണ്ട്..
എന്തു പണ്ട്, പണ്ടല്ല, പണ്ടാരം.
ഒരു വകക്ക്‌ എഴുതാന്‍ പറ്റുന്നില്ല.
തീയും ഗന്ധകവും എങിനെയോ കണ്ടു മുട്ടിയെങ്കിലും,
ഒട്ടകം ഒരു കണക്കിനും അടുക്കുന്നില്ല.
അപ്പോ തോന്നിയ ബുദ്ധിക്കു ഞാന്‍ ഒരു കാര്യം ചെയ്തു.
ഒട്ടകത്തിനെ അതിന്റെ പാട്ടിനു വിട്ടേക്കാം.
അല്ലെങ്കിലും ഈ മഴക്കാടുകളില്‍ അതിനെന്തു കാര്യം?
എന്തൊക്കെയായാലും കഥ ഇങനെ അവസാനിപ്പിച്ചു,
' ഇനി ഒട്ടകത്തിനെ എന്തു ചെയ്യണമെന്നറിയാതെ
അയാള്‍ ദൂരേക്കു കണ്ണും നട്ടിരുന്നു'.

ഇതൊക്കെ കഴിഞ്ഞു, ഏതോ ഒരു ഹിന്ദി ക്ലാസ്സിന്റെ
ഇടയില്‍,അറ്റന്ഡന്സിനായി കേറി വന്ന ജോജി പറഞ്ഞതു
കേട്ടു ഞാന്‍ വായും പൊളിച്ചു ദൂരേക്കു കണ്ണും നട്ടിരുന്നു.
'എടാ ഗ്രൌണ്ട് ഫ്ലോറില്‍ നോട്ടീസ്‌ ബോര്‍ഡില്‍ നിന്റെ പേരുണ്ട്‌,
ഫസ്റ്റാട കഥക്ക്!'