4/13/2010

വിഷു @ ഡല്‍ഹി

കാലത്ത് നേരത്തേ എഴുന്നേറ്റു. എഴുന്നേല്‍പിച്ചു എന്ന് പറയുന്നതാകും ശരി. കത്തിച്ചു വച്ച നിലവിളക്കിന്റെ സ്വര്‍ണപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന കൃഷ്ണനെ കണി കണ്ടു. പിന്നെ, കണ്ണാടിയില്‍ എന്റെ ചപ്പടാച്ചി മോന്തയും. 'വേഗം റെഡിയായാല്‍ അമ്പലത്തില്‍ പോകാം'.
അതിനെന്താ, പോകാലോ. ദാ വന്നു.
ശ്രീകുട്ടനും അനുകുട്ടനും, കണ്ണും തിരുമ്മി സോഫയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ മടി പിടിച്ച് , പിന്നെ പതുക്കെ പതുക്കെ എഴുന്നേറ്റു. ഇനി അവര്‍ രണ്ടാളും കൂടി വന്നാല്‍ കറക്റ്റ്, ഒരു സൈക്കിള്‍ റിക്ഷയില്‍ അമ്പലം വരെ പോകാം,നടക്കാതെ. ഹരിഏട്ടന്റെ 'മാക്സിമം യുട്ടിലൈസേഷന്‍' ഒരു ഇരയെ നോക്കി അധികം നേരം നിക്കേണ്ടി വന്നില്ല. 
ദില്‍ഷാദ് ഗാര്‍ഡന്‍  അയ്യപ്പന്‍ ക്ഷേത്രം.
ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇത്രയും മലയാളികള്‍ ഇവിടെ ദര്‍ശനത്തിനു വരുമെന്ന്. അതും നല്ല ചരക്കു പെണ്‍പിള്ളേര്. ഈ ഹരി എട്ടന് ഒരു ക്ലൂ തരാമായിരുന്നു, ശ്രീദേവി ചേച്ചിക്കെങ്കിലും. പൂജാരിയുടെ കയ്യില്‍ നിന്നും കൈനീട്ടം വാങ്ങി. മഞ്ഞപട്ടില്‍ പൊടിഞ്ഞ് നാണയം, ധാന്യം അങ്ങിനെ. 
ഇവിടെ ഈ ദില്ലിയില്‍ , ദില്‍ഷാദ് ഗാര്‍ഡന്‍ കോളനിയില്‍ മലയാളികള്‍ എന്നെ അമ്പരപ്പിച്ചുകൊണ്ട്‌ വിഷുകണി കാണുന്നു, കൈനീട്ടം കൊടുക്കുന്നു. മലയാളനാട് വിട്ടു പുറത്തു പോകാത്ത എനിക്ക് ഒരു പുതിയ അനുഭവം. 
വിഷു, മനസ്സില്‍ കണിക്കൊന്നയുടെ മഞ്ഞ നിറയുന്നു. എല്ലാ വര്‍ഷവും അമ്മ ഒരുക്കുന്ന കണി കണ്ടാണ്‌ ഉണരാര്.  അതേ വാത്സല്യത്തോടെ, മറ്റൊരു വീട്ടില്‍ ഞാന്‍ വിഷുക്കണി കാണുന്നു, ശര്‍ക്കരനീരില്‍ മുക്കി വിഷുക്കട്ട തിന്നുന്നു. ആഹാ!
ഞങ്ങള്‍ തിരിച്ചു വന്നപ്പോളേക്കും, ശ്രീദേവി ചേച്ചി അടുക്കളയില്‍ , പകുതി സദ്യവട്ടങ്ങള്‍ തയ്യാറാക്കി വച്ച്, ബാക്കി ഐറ്റംസ് ഉണ്ടാക്കാന്‍ ഒരു കൈ സഹായത്തിനു  ഹരിയേട്ടനെ വെയിറ്റ് ചെയ്തു നിക്കാതെ , എരിശ്ശേരിക്ക് നാളികേരം അരചെടുക്കുന്നു. 
അന്ന്, എനിക്ക് ഓഫീസില്‍ പോകണം. ഗുര്‍ഗാവ്, സെക്ടര്‍ 32 . പോകാന്‍ ഒരു വിഷമം, ഈ സദ്യ ആര് കഴിക്കും? മനസില്ലാ മനസ്സോടെ ഞാന്‍ റെഡി ആയി. ഇനി ഒരു മണിക്കൂര്‍ ബസ്‌ യാത്ര. ഒരു സാധാരണ ഐ ടി കാരന്റെ തിങ്കളാഴ്ച മടി.
ഇറങ്ങുന്നതിനു മുന്‍പ് ശ്രീദേവി ചേച്ചി, ബാഗില്‍ ഓരോ കൊച്ചു കൊച്ചു പാക്കറ്റുകള്‍ ,ലഘു വിവരണത്തോടെ , (ചക്ക എരിശ്ശേരിയും, പായസവും  അടക്കം ) വക്കുമ്പോള്‍  , ഓഫീസില്‍ വച്ച് ഇതെങ്ങിനെ കഴിക്കും എന്നായിരുന്നു മനസ്സില്‍ . അതിലുമുപരി, ഒരു ദില്ലി മലയാളിയുടെ സ്നേഹത്തെകുറിച്ചാണ്  ഞാന്‍ ഓര്‍ത്തത്.  (എനിക്ക് സമയത്തിന് ഊണ് കൊണ്ട് പോകാന്‍ വേണ്ടി മാത്രം ആയിരിക്കണം ചേച്ചി അന്ന് നേരത്തേ എഴുന്നേറ്റു അമ്പലത്തില്‍ പോകാതെ ..)
എയര്‍ ഇന്ത്യയുടെ കൊച്ചിന്‍ - ഡല്‍ഹി ഫ്ലൈറ്റില്‍ , ഡല്‍ഹില്‍ വന്നിറങ്ങുമ്പോള്‍ , പണ്ടെങ്ങോ കണ്ട ശ്രീദേവി ചേച്ചിയുടെ രൂപം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.  ഈ യാത്രക്കുള്ള ഒരുക്കത്തിന് മുന്‍പ് ഫോണില്‍ സംസാരിച്ചതല്ലാതെ അവരോടു നാട്ടില്‍ വച്ച് ഞാന്‍ ഒരിക്കലും മിണ്ടിയിട്ടില്ലയിരുന്നു. പ്രസന്നമായ ഒരു ചിരിയോടെ എന്നെ കാത്തു നിന്ന അവരിലേക്ക്‌, എന്നില്‍ നിന്നുള്ള അകലം നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതായി. ഒപ്പം, ഗുര്‍ഗാവ്  സെക്ടര്‍ 15 ലെ സാന്തോം മെന്‍സ് ഹോസ്റ്റല്‍ ഇല്‍ നിന്നും   ദില്‍ഷാദ് ഗാര്‍ഡന്‍ ജെ കെ  ബ്ലോക്കിലേക്കുള്ള ദൂരം, ഒരു ദൂരമേ അല്ലായിരുന്നു , ആ കുടുംബത്തിന്റെ സ്നേഹത്തിനു മുന്നില്‍ .
കുറച്ചു കാലമേ  ഡല്‍ഹിയില്‍ ഉണ്ടായിരുന്നുള്ളു എങ്കിലും, ഡല്‍ഹിയും, ഒപ്പം വിഷുവും  എനിക്കെന്നും പ്രിയപ്പെട്ടതാകാന്‍ കാരണം അവരാണ് . 

 

2/12/2010

ഓഫീസ് പ്രൊപോസല്‍

മലയാളികളുടെ അധിനിവേശം കൊണ്ട് അലങ്കോലപ്പെടാത്ത ഒരു ബാംഗ്ലൂര്‍ ഐ ടി കമ്പനി. (അങ്ങിനെ ഒരു കമ്പനിയോ, എന്നാ സംശയ നിവാരണത്തിലേക്ക് - ഇത് കമ്പനിയുടെ ആദ്യകാല ചരിതം.) വിരലില്‍ എണ്ണാവുന്ന മലയാളികള്‍ . എല്ലാവരും പരസ്പരം അറിയും . പുരുഷപ്രജകള്‍ ആണ് കൂടുതല്‍ . ആകെയുള്ള സ്ത്രീശക്തി വിവാഹിതയും . കുറച്ചു മലയാളികളേ ഉണ്ടായിരുന്നുള്ളു എങ്കിലും, ടീമുകളും ഗ്യാങ്ങുകളും പലതായിരുന്നു . എ സി കാന്റീനിലെ ഊണും, ബ്രെകൌട്ട് ഏരിയയിലെ ചായകുടിയും നിര്‍വിഘ്നം തുടരവേ, ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കമ്പനി ഫ്രെഷ് പുലികളെ റിക്രൂട്ട് ചെയ്തു.
ബ്രെകൌട്ട് ഏരിയയില്‍ ഞങ്ങള്‍ മൂന്നാല് മല്ലുസ് വെറുതെ കിട്ടുന്ന ബൂസ്ടും ഹോര്‍ലിക്ക്സും കുടിച്ചിരിക്കുന്നു (സാമ്പത്തികമാന്ദ്യത്തിനു വളരെ മുന്‍പ് ). പുതിയ പിള്ളേരെ 'ഫെസിലിടി ടൂര്‍ ' എന്നും പറഞ്ഞു ചുമ്മാ ഓഫീസ് മുഴുവന്‍ നടത്തിക്കുന്ന സെക്യൂരിറ്റി ഹെഡ് , വര്‍ഗീസേട്ടന്‍ . ഇത് ഗംഗ , അത് യമുന, അതിന്ടപ്പുറത്തെ കാവേരി. ഇതെല്ലാം എങ്ങിനെ ഇവിടെ എത്തി എന്ന് അന്തം വിട്ടു നിക്കുന്ന പിള്ളേരോട് എതിര്‍ദിശയില്‍ കൈചൂണ്ടി പറഞ്ഞു , അതാണ് ഹിമാലയം. അവിടെ നിങ്ങള്‍ക്കൊന്നും അങ്ങിനെ പോകേണ്ടി വരില്ല . (ആശ്വാസം !) തീ പിടിച്ചാല്‍ പുറത്തു ചാടേണ്ട വഴി കാണാന്‍ മുന്നോട്ടു നടക്കുമ്പോള്‍ , സൈഡിലെ ചില്ലിട്ട വാതിലുകള്‍ക്ക് മുകളില്‍ നീലനിറത്തില്‍ എഴുതിവച്ച ഗംഗയും, യമുനയും, കാവേരിയും എന്തിനു ഹിമാലയം വരെ കണ്ടു അവര്‍ . ഞങ്ങള്‍ വായിനോക്കികള്‍ , ആ കൂട്ടത്തിലേക്ക് ആര്‍ത്തിയോടെ ഉറ്റുനോക്കുകയും, ' ടാ, അവള് മലയാളിയടാ.' എന്ന കണ്ടെത്തലോടുകൂടി, വീണ്ടും ഒരു കപ്പു കാപ്പിയിലേക്കും, അവളെക്കുറിച്ച്ചുള്ള അവലോകനങ്ങളിലേക്കും വിശകലനങ്ങളിലേക്കും മുഴുകി.
ഞങ്ങളുടെ ഊഹം തെറ്റിയില്ല. അവളൊരു മല്ലു. ഗാര്‍ഡന്‍ സിറ്റിയില്‍ പഠിച്ച കോട്ടയം ഗേള്‍ . സന്ദീപിന്റെ കാബിലെ സഹചാരി. പല ടീമുകളായിരുന്ന മലയാളികളെ അവള്‍ ഒരുമിപ്പിച്ചു , വായിനോട്ടത്തില്‍ . കേരളത്തിനകത്തും പുറത്തും കെട്ടിപൊക്കല്‍ (വീടും ഫ്ലാറ്റും ) ബിസിനസ്‌ ഉള്ള അച്ഛന്റെ ഒരേ ഒരു മകള്‍ . പക്ഷെ , ആ പണകൊഴുപ്പില്‍ അവള്‍ കൊഴുത്തുരുണ്ടില്ല, പകരം ഉരുളേണ്ടത് മാത്രം ഉരുട്ടി.
അങ്ങിനെയിരിക്കെ , ഫെബ്രുവരി 14 അല്ലാത്ത ഒരു ദിവസം പ്രണയാഭ്യര്‍ത്ഥന നടത്തിയതിനാലും , മീശയുള്ളതുകൊണ്ടും (മീശ അവള്‍ക്കു ഇഷ്ട്ടം അല്ലാന്നു! ) , എന്റെ സുഹൃത്തുകളുടെ അവസരോചിതമായ ഇടപെടല്‍ മൂലവും ഞങ്ങള്‍ രണ്ടാളും വെറും സമയംകൊല്ലി സുഹൃത്തുക്കളായി മാറി.-- ഹിസ്ടറിയില്‍ താല്പര്യം ഉണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ , ഞാന്‍ പ്രണയാന്ധനാകുന്നതിനു മുന്‍പ് ഈര്‍ക്കില്‍ വച്ച് കണ്ണ് തുറപ്പിച്ചു വച്ചു.--
ഒരു ദിവസം രാവിലെ ഓഫീസിലെത്തി, പതിവ് ചായയുമെടുത്തു ഇന്റേണല്‍ ചാറ്റിലേക്ക് കണ്ണുതുറന്നപ്പോള്‍ അവളുടെ വരമൊഴി :
'ഋഷി എന്നെ പ്രോപോസ് ചെയ്തു . കല്യാണം കഴിക്കാന്‍ ആഗ്രഹം ഉണ്ടെന്നു. എന്നെ കണ്ടപ്പോലെ ഇഷ്ടം ആയി പുള്ളിക്ക് .'
'എന്നിട്ട് നീയെന്തു പറഞ്ഞു ?'
'എനിക്ക് വിരോധം ഒന്നും ഇല്ല, വീട്ടില്‍ ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു'
'എന്താടി നീ അങ്ങിനെ പറഞ്ഞെ?' നിന്റെ ചീള് ഡിമാന്ടൊക്കെ എന്തെ?'
'അവന്‍ സ്വപ്നം കണ്ടോട്ടെ , ഒന്നും ഇല്ലെങ്കിലും എന്റെ ടീം ലീഡ് അല്ലെ , lol'
'ശരി ശരി, നിന്റെ അപ്രയിസല്‍ എന്നാ ? കല്യാണം കഴിഞ്ഞിട്ടോ അതോ ഇപ്പൊ തന്നെ നടക്കോ ?'
'ഹി ഹി '
' ചിരിക്കെടി ചിരിക്കു' - ചുമ്മാ രസത്തിനു ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഋഷിയുമായി അടുത്ത പരിചയം ഇല്ലെങ്കിലും കണ്ടുപരിചയം ഉണ്ട് .വല്ലപ്പോഴും സംസാരിച്ചിട്ടും ഉണ്ട് . ഒരു സാധാ സാധു മലയാളി. പ്രായധിക്യമെന്ന തോന്നല്‍ സ്വയം ഉള്ളതിനാല്‍ എത്രയും പെട്ടെന്ന് കല്യാണം കഴിക്കാന്‍ നെട്ടോട്ടമോടുന്നു. അവളുടെ ജാതി വേറെ ആണെങ്കിലും 'കല്യാണം ഒന്ന് കഴിഞ്ഞു കണ്ടാ മതി എന്റെ കൃഷ്ണാ ' എന്ന ആവലാതിയില്‍ , ജാതകം ചേര്‍ന്നാല്‍ കെട്ടാന്‍ സമ്മതിച്ചു ഋഷികുടുബം . ജാതകക്കുറിപ്പ് അവളുടെ അമ്മക്ക് പോസ്റല്‍ . അച്ഛന്‍ മുംബയില്‍ തിരക്കിലായതിനാല്‍ , അമ്മയുടെ മൊബൈലില്‍ വീട്ടുകാരുടെ ആശയവിനിമയം .ജാതകം നോക്കാന്‍ തീരുമാനിക്കുന്നു അവളുടെ അമ്മ, എന്നിട്ട് വിവരം അറിയിക്കാം എന്നും. നിങ്ങള്‍ ഇതിനൊന്നും സമയം കളയണ്ട എല്ലാം ഞാന്‍ നോക്കാം എന്ന സന്തോഷവാക്കും.
മടിപിടിച്ച് ഉറക്കം തൂങ്ങി വന്ന ഒരു തിങ്കളാഴ്ച. ഓഫീസ് കാന്റീനില്‍ ഞാനും അവളും അഭിമുഖമിരുന്നു ഇട്ലി - വട കോബിനേഷന്‍ ചട്ണി - സാമ്പാറില്‍ മുക്കി ശാപ്പിടുന്നു. കുളിച്ചു കുട്ടപ്പനായി ചന്ദനകുറിയും തൊട്ടു വന്ന ഋഷിയെ നോക്കി, നാണം കലര്‍ത്തി അവളൊന്നു ചിരിച്ചു. തിരിച്ചവനും.
' ങ്ങും?' - വട ചട്നിയില്‍ മുക്കി അകത്താക്കുന്നതിനിടയില്‍ അവള്‍ക്കൊരു ചോദ്യശരം.
'ഇന്നാണ് ജാതകം നോക്കുന്നെ. അതാ അമ്പലോം ചന്ദനോം ' - എന്നിട്ടവള്‍ ബാക്കി വന്ന ചട്ണി ഒരു വശത്തേക്ക് കൂട്ടിയിട്ടു , വേസ്റ്റ് ബിന്നില്‍ കളയാന്‍ എളുപ്പത്തിനു.
കൈ കഴുകി തിരിച്ചു വരുമ്പോള്‍ കാന്റീനിന്റെ പുറത്തു നിന്നിരുന്ന ഋഷിയുടെ അടുത്ത് ചെന്ന് അവള്‍ പറഞ്ഞു :
'ഉച്ചയാകുമ്പോഴേക്കും അമ്മ വിളിക്കും. പിന്നേ, ചേര്‍ന്നില്ലെങ്കിലും വിഷമിക്കരുത് . നമുക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ.'
അവന്റെ മുഖത്തേക്ക് വിഷാദം കലര്‍ത്തി ഒന്ന് കൂടി നോക്കി, അവള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ 'മീശയില്ലാത്തതാ ഋഷിക്ക് ഭംഗി ' എന്ന കമന്റും.
സമയം തെറ്റിക്കാതെ ഉച്ചക്ക് അമ്മ വിളിച്ചു. ജാതകം ചേരില്ലെന്ന വാര്‍ത്തയറിഞ്ഞു, അവന്‍ കുറെ നാള്‍ വിഷമിച്ചു നടന്നു, ജാതകം ചേരാത്ത വിവാഹം മോശം ആണെന്ന വ്യാഖ്യാനത്തില്‍ അവള്‍ സന്തോഷിച്ചും.
ഞാന്‍ അടക്കമുള്ള പലരും സത്യാവസ്ഥ പറഞ്ഞറിയിക്കേണ്ടി വന്നു അവനു കാര്യം പിടികിട്ടാന്‍ .
---------------------------------------------------------------------------------------------
ഇരകള്‍
ദീപേഷ് - വെള്ളിയാഴ്ചകളില്‍ അവന്റെ ബൈക്കില്‍ കയറി മടിവാള വരെ പോകാന്‍ അവള് കാണിച്ച ഉത്സാഹവും ക്ലീന്‍ ഷേവ് എന്ന പ്ളസ് പൊയന്റും അവന്റെ പെട്രോള്‍ കുറെ കത്തിച്ചു.
സുധീഷ്‌ - സ്വന്തം ഗ്ലാമറില്‍ അവള്‍ വീഴില്ലെന്ന ആത്മവിശ്വാസം കൊണ്ട് , അനിയന്റെ ഫോട്ടോ കാണിച്ചു , അനിയന് വേണ്ടി (അതെങ്കിലും) ലൈന്‍ വലിക്കാന്‍ കുറെ കഷ്ട്ടപെട്ടു കക്ഷി.
ഞാന്‍ - ഉച്ചയൂണിനു കേരള പവലിയനിലേക്ക് ഓട്ടോയില്‍ പോയി വന്നു കുറെ ഓട്ടോ കാശും , ഊണിന്റെ കാശും മുടക്കി.
അങ്ങിനെ പലരും ..

വാല്‍കഷണം - ബാഗ്ലൂരിലെ തന്നെ മറ്റൊരു ഐ ടി സ്ഥാപനത്തിലേക്ക് ജോലി ചാടി, കെട്ടി , കുട്ടിയാകാറായി, കെട്ടിയോനുമായി വിലസുന്നു.
അവളുടെ വീട്ടിലെ യഥാര്‍ത്ഥ വിലാസത്തിലാണ് കുറിപ്പയച്ചതെന്നും അത് ജ്യോതിഷിയെ കാണിച്ച്ചില്ലെന്നതും സത്യം. ഫോണ്‍ സംഭാഷണങ്ങള്‍ക്ക് അമ്മക്ക് മകളോടയിരിക്കും കടപ്പാട്.

2/09/2010

ഒരു കല്യാണതലേന്ന്


കുറേ കാലം ആയി ബൂലോകത്ത് ഇല്ലാതിരുന്ന ഞാന്‍ തിരിച്ചു വന്നപ്പോള്‍ ആദ്യം എത്തിപ്പെട്ടത് എഴുത്തുകാരിയുടെ മുന്നില്‍ .പുള്ളിക്കാരിയുടെ ചില കല്യാണവിശേഷങ്ങള്‍ കണ്ടപ്പോള്‍ അവസാനം ഞാന്‍ പങ്കെടുത്ത ഒരു കല്യാണ വീടിനെക്കുറിച്ച് ഓര്‍ത്തുപോയി.
തലേദിവസം കല്യാണചെക്കന്റെ വീട്ടില്‍ പോകേണ്ടതുകൊണ്ടും അവിടുത്തെ സെറ്റ് -അപ്പിനെക്കുറിച്ച് അറിയാവുന്നതുകൊണ്ടും, വരാന്‍ സാധ്യതയുള്ളവരുമായി ഫോണില്‍ കുശലം നടത്തി, ആരെങ്കിലുമൊക്കെ എത്തിയ ശേഷം എത്താന്‍ വേണ്ടി വെറുതെ സമയം വൈകിച്ചു. എന്നിട്ടും ഞങ്ങള്‍ എത്തിയപ്പോള്‍ ചെറുക്കന്റെ വലിയച്ഹനും വലിയമ്മയും മാത്രമാണ് ഞങ്ങള്‍ക്ക് മുന്‍പേ അവിടെ ലാന്‍ഡ്‌ ചെയ്തത്. ' ദാ, ദിപ്പോ എത്യിയുള്ള്' എന്ന് പറഞ്ഞു കുശലാന്വേഷനങ്ങളിലേക്ക് കടന്നു, പിന്നീടു നീണ്ട നിശബ്ദതയിലേക്കും. വീണ്ടും സംഭാഷണം, നിശബ്ദത. ആ പ്രക്രിയ അങ്ങിനെ തുടരവേ പലരും വന്നുകൊണ്ടിരുന്നു .

ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ വെളുപ്പും കറുപ്പും (അതോ തിരിച്ചോ ?) കുപ്പായമിട്ട ഒരുത്തന്‍ നേരത്തെ ശരിയാക്കിയിരുന്നു. (പാത്രങ്ങള്‍ മാത്രം ). ആ പാത്രങ്ങളിലേക്ക് ഐറ്റംസ് പകര്‍ന്നു, എല്ലാം ശരിയയെന്നവന്‍ മുദ്ര കുത്തി. ഈ സമയമാത്രയയിട്ടും കല്യാണചെക്കനെ ആ ഭാഗത്തൊന്നും കണ്ടില്ല. ഷോപ്പിങ്ങിനു പോയതാണെന്ന് ചോദിച്ചറിഞ്ഞു (മോശം ഇല്ലേ അല്ലെങ്കില്‍ ). അങ്ങിനെ അങ്ങിനെ ഒരു ഇരുപതു , അല്ല മുപ്പതു പേരെങ്കിലും അവിടെ എത്തിപ്പെട്ടു. ഷോപ്പിങ്ങ് കഴിഞ്ഞു പ്രതിശ്രുത വരനും. നിറയെ പൂക്കള്‍ കുത്തിക്കേറ്റി ഒരു ഓട്ടോയും വന്നു. അതില്‍ നിന്നും പൂക്കള്‍ കൊണ്ട് പോയി അകത്തു വക്കാന്‍ ഓട്ടോ ഡ്രൈവര്‍ തന്നെ ഉത്സാഹിക്കേണ്ടി വന്നു. ഞാന്‍ ആ സൈടിലേക്കു പോലും നോക്കില്യ. (ഞാന്‍ മാത്രം അല്ല ആരും ).
അധികം കാത്തു നിക്കേണ്ടിവന്നില്ല , ഭക്ഷണത്തിനുള്ള മണിയടിച്ചു (എന്നാ , കഴിക്കല്ലേ എന്നാ ചോദ്യം ) . തീറ്റ കഴിഞ്ഞു മുറ്റത്തെ വാഹനവ്യുഹം ബൈ ബൈ പറഞ്ഞു തുടങ്ങി. ഞാനും മെല്ലെ സ്കൂട്ടാവാന്‍ ഒരു ലിഫ്റ്റ്‌ കിട്ടോന്ന് അറിയാന്‍ അവിടെ ചുറ്റി പറ്റി നിന്നു.നമ്മുടെ കല്യാണ ചെക്കന്റെ വലിയച്ഹനും യാത്രയാകുന്നു. (ലിഫ്റ്റ്‌ കിട്ടാന്‍ ചാന്‍സ് ഉണ്ടേ). ചെറുക്കന്റെ അച്ഛന് കൈ (ചേട്ടനും അനിയനും )കൊടുക്കുന്നു.
മൂത്ത ആള്‍ : 'താങ്ക്സ് , ഫുഡ്‌ വാസ് ഗുഡ് , സീ യു ടുമോറോ '
ചെറുക്കന്റെ അച്ഛന്‍ : 'താങ്ക്സ്, താങ്ക്സ് ഫോര്‍ കമിംഗ് . ഗുഡ് നൈറ്റ്‌ ' .
എന്താദ് , താങ്ക്സ് ? ഇനി ഞാനും താങ്ക്സ് പറയണോ എന്ന് അല്ലോചിച്ചു , കുറച്ചു നേരം അവിടെ വെയിറ്റ് ചെയ്തു. പിന്നെ വേഗം വണ്ടി വിട്ടു .

3/16/2008

അതിഥികള്‍

ഞാന്‍ വിളിച്ചിട്ട് വീട്ടിലേക്കുവരുന്നവര്‍ അതിഥികളാണോ?

അവര്‍ക്ക്‌ ഞാനുണ്ടാക്കിയ ചായ ഇഷ്ടമായില്ലെങ്കിലും,
അവരത്‌ കുടിക്കണോ?
അല്ല, ഞാന്‍ വിളിച്ചിട്ട്‌ എന്റെ വീട്ടിലേക്ക്‌ വരുന്നവര്‍ക്ക്‌
ഞാനുണ്ടക്കിയ ചായ ഇഷ്ടമായില്ലെങ്കിലും കുടിക്കാം.

വിളിച്ചപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ,
കഞ്ഞിയും നാളികേരചമ്മന്തിയുമാണു എന്റെ ഫേവറേറ്റ്സെന്ന്‌!അപ്പോഴവര്‍ക്കത്‌ കഴിച്ചാലെന്താ?

എന്റെ കുര്‍ലോണ്‍ കിടക്കക്ക്,
നടുവില്‍ മാത്രമല്ലേപതുപതുപ്പ്‌ കുറച്ചെങ്കിലും കുറവുള്ളു.
അതൊരു കുറവാണോ?..
കിടക്ക മാറ്റി, നിലത്ത്പായ വിരിച്ചും കിടക്കാമല്ലോ!.

ഞാന്‍ വേറെ എന്ത്‌ പറയാനാ?

ഇതൊക്കെ കേട്ട് ചിരിക്കാതെ നിനക്കൊന്നും പറയാനില്ലേ?

വീട്ടിലേക്ക് ആരെയെങ്കിലും വിളിച്ചാലേ,
ഇഷ്ടം നോക്കണം!

അല്ല, ഇപ്പൊ ഏതാ ശരി?

ഏതായാലും ഞാന്‍ കുറച്ച്‌ കഞ്ഞി കുടിക്കട്ടെ!

12/01/2007

ഇലയും കാറ്റും

ഒരിലയെ വീഴ്ത്താനാണു കാറ്റെങ്കില്‍, ഇലയെന്തിന്?
ഒരു കാറ്റേറ്റ് വീഴാനാണു ഇലയെങ്കില്‍,കാറ്റെന്തിന്?

ഒരിലയെ വീഴ്ത്താനണു കാറ്റെങ്കില്‍, കാറ്റെന്തിന്?
ഒരു കാറ്റേറ്റ് വീഴാനാണു ഇലയെങ്കില്‍, ഇലയെന്തിന്?

11/19/2007

ഗന്ധ(മരണ)മാപിനി

കൈത്തലം മാടി, വിളിക്കുന്ന കാറ്റ്,
അകലങ്ങളില്‍ നിന്നും വന്യമായ ഓരി,
നനുനനെ പെയ്യുന്ന മഴക്കും വന്യതയുടെ മേലാപ്പ്.

പിന്നെ, തങ്ങിനില്‍ക്കുന്ന മൃത്യുവിന്റെ ഗന്ധം.

പണ്ട്,
മരണം, ഒരു അവ്യക്തതയായിരുന്നു,
നിര്‍ജീവതയേയും നിര്‍വചിക്കുന്ന പഴമ:
കണക്കുപുസ്തകത്തിലെ തെളിവെടുപ്പുകളും
വിധിവാചകങ്ങളുടെ അനുവര്‍ത്തകതയും.

അപ്പോഴും,മരണത്തിനു മടുപ്പിക്കുന്ന ഗന്ധം.

പിന്നേടെപ്പോഴോ,
മരണം, തിരിച്ചുവരാനാകാത്ത യാത്രയാവുന്നു,
എരിഞ്ഞടങ്ങുന്ന ചിതക്കൊപ്പം
മനസ്സില്‍ നൊമ്പരങ്ങളുടെ വേലിയേറ്റം,
പിന്നെ,
ഭൌതികനശ്വരതയും ആത്മീയ ശാശതത്വവും.

അപ്പോഴും,മരണത്തിനു മടുപ്പിക്കുന്ന ഗന്ധം.

തിരിച്ചറിവുകളുടെ നടുവില്‍,
വിശകലനങ്ങള്‍ക്കും സിദ്ധാദ്ധങ്ങള്‍ക്കുമപ്പുറം,
ശാസ്ത്രത്തിന്റെ കുതിപ്പിനും കിതപ്പിനുമപ്പുറം,
അനിര്‍വചനീയമാകുന്ന മരണം.

അപ്പോഴും,മരണത്തിനു മടുപ്പിക്കുന്ന ഗന്ധം.

അടുത്തുവരുന്ന കാറ്റിനും,
തീവ്രതകൂടുന്ന ഓരിക്കും,
കനം വയ്ക്കുന്ന മഴത്തുള്ളികള്‍ക്കും മീതേ,
രൂക്ഷമാകുന്ന മൃത്യുവിന്റെ ഗന്ധം.

പക്ഷെ,
അതിനിപ്പോള്‍ മടുപ്പിക്കുന്ന ഗന്ധമില്ല,
അലിഞ്ഞലിഞ്ഞില്ലാതാകുന്ന മറ്റൊന്ന്,
മടുപ്പിക്കാത്ത മരണത്തിന്റെ ഗന്ധം,
നാസാഗഹ്വരങ്ങളിലൂടെ, ..
.പിന്നെ, ..നേര്‍ത്ത് നേര്‍ത്ത്..

11/01/2007

തീയും ഗന്ധഗവും പിന്നെ ഒട്ടകവും

എഴുപത്തഞ്ചിന്റെ പുതുമയിലും കറുത്ത്‌ സുന്ദരികളായ
ബെഞ്ചുകളും ഡെസ്കുകളും നിറഞ്ഞ സെന്റ് തോമസിന്റെ
സ്വന്തം മെഡ്‌ലിക്കോട്ട്‌.

മഹാത്മജിയുടെ പാദസ്പര്‍ശമേറ്റ്‌ രോമാഞ്ചകഞ്ചുകിയായ
മെഡ്‌ലിക്കോട്ട്.

കല, രാഷ്ടീയം, സാഹിത്യം എന്നു വേണ്ട സമസ്ത
മേഖലകളിലും കേരളം കണ്ട ഉന്നതരായവര്‍
(പഠിച്ച് വളരുകയും,) ആവശ്യത്തിനും അനാവശ്യത്തിനും
ചവിട്ടി നടക്കുകയും , ഒരുപക്ഷേ ഘോരഘോരം
വായിട്ടലക്കുകയും, അത് കേട്ട്‌ സഹിക്കാതെ,
ഒന്നു നിര്‍ത്തി പോടാ മോനേ എന്ന്‌ ഉറക്കെ
ആത്മഗതമെങ്കിലും ചെയ്തിരിക്കാനിടയുള്ള
നമ്മുടെ മെഡ്‌ലിക്കോട്ട്.

രാത്രിയോ പകലോ എന്ന സദസ്സിന്റെ ചോദ്യത്തിന്,
'അത്‌ വേണ്ട മോനെ, എന്നാലും ചോദിച്ച കാരണം
പറയാം, സിനിമേല്‍ രാത്രിയും പകലും നടക്കും'
എന്ന മണിയുടെ തമാശ(?) കേട്ട്‌ കുലുങിചിരിച്ച
മെഡ്‌ലിക്കോട്ട്.

മൂന്ന്‌ മാസം കോളേജ്‌ സമരമുദ്രാവാക്യങളില്‍ കുളിരണിഞപ്പോള്‍
റ്റ്യൂഷന്‍ കഴിഞ്ഞ്‌ വരുന്ന എന്നേ പോലുള്ളവര്‍ക്ക്‌ ഉണ്ണാന്‍
ജനാല തുറന്ന്‌ അകത്തേക്കാനയിച്ച മെഡ്‌ലിക്കോട്ട്.

ജീവിതത്തിലാദ്യമായി, രാഷ്ടീയ പകപോക്കലിന്റെ പേരില്‍
ഒരുത്തന്‍ മറ്റൊരുത്തനെ വടിവാളുകൊണ്ട് വെട്ടുന്നത്‌ കാണാന്‍
സൌകര്യം ഒരുക്കിത്തന്ന മെഡ്‌ലിക്കോട്ട്.

മെഡ്‌ലിക്കോട്ട് എന്നു കേട്ടാല്‍ ഞാന്‍ ചെറുതായെങ്കിലും ഒന്ന്‌
ഞെട്ടും. അതിനു ഈ പറഞ്ഞ കാര്യങളൊന്നുമല്ല ഹേതു.
അതാണു തീയും ഗന്ധകവും ഒട്ടകവും.

പിടികിട്ടിയോ? എനിക്ക് പിടികിട്ടിയില്ല. ഇപ്പൊളല്ല പണ്ടും.
പണ്ടെന്നു പറഞ്ഞാല്‍, പി ഡി സി രണ്ടാം വര്‍ഷം പഠിക്കുന്ന
കാലം. സോണല്‍ മല്‍സരങള്‍ക്ക് കാലിക്കട്ടില്‍ നോട്ടീസ്‌ വന്നപ്പോള്‍,
ആദ്യപടി കോളേജീന്ന്‌ പ്രധിനിധിയെ കണ്ടു പിടിക്കലാണല്ലൊ.
ഞാനും ചേര്‍ന്നു, കഥ, കവിത ഇത്യാതി. ചുമ്മാ ക്ലാസ്സീ കേറാതെ
അറ്റന്‍ഡന്സ്‌ മേടിക്കാലൊ!

ഇതറിഞപ്പോള്‍ എന്റെ സഹചാരികള്‍ക്കും തോന്നി,
നമുക്കുമായാലെന്താ?
അങിനെ മെഡ്‌ലിക്കോട്ടില്‍. ഇങ്ലിഷ്, മലയാളം എന്നിങനെ
ഇടകലര്‍ത്തി ഇരുത്തീട്ടാണു മല്‍സരം.

നമ്മള്‍ റെഡിയാണ്. ഇനി വിഷയം മാത്രം മതി.
ആകാക്ഷയുടെ നിമിഷങള്‍. എന്തായിരിക്കും വിഷയം?
എന്നാരെങ്കിലും ആലോചിക്കന്‍ പ്രയാസമാണ്. ആ ഹാളിലെ
500ഇല്‍ 490 പേരും എന്നേപോലെ ചുമ്മാ നേരം പോക്കിനു
വന്നവരാണ്.

അപ്പോഴേക്കും ദാ, വിഷയം വന്നു.
തീയും ഗന്ധകവും പിന്നെ ഒട്ടകവും.

ആദ്യം ചിരി വന്നെങ്കിലും പിന്നെ വിചാരിച്ചു,
ഒരു സയന്‍സു ഫിക്ഷനുള്ള സ്കോപ്പുണ്ടല്ലോ.
എഴുതിതുടങി, പണ്ട്, പണ്ട്..
എന്തു പണ്ട്, പണ്ടല്ല, പണ്ടാരം.
ഒരു വകക്ക്‌ എഴുതാന്‍ പറ്റുന്നില്ല.
തീയും ഗന്ധകവും എങിനെയോ കണ്ടു മുട്ടിയെങ്കിലും,
ഒട്ടകം ഒരു കണക്കിനും അടുക്കുന്നില്ല.
അപ്പോ തോന്നിയ ബുദ്ധിക്കു ഞാന്‍ ഒരു കാര്യം ചെയ്തു.
ഒട്ടകത്തിനെ അതിന്റെ പാട്ടിനു വിട്ടേക്കാം.
അല്ലെങ്കിലും ഈ മഴക്കാടുകളില്‍ അതിനെന്തു കാര്യം?
എന്തൊക്കെയായാലും കഥ ഇങനെ അവസാനിപ്പിച്ചു,
' ഇനി ഒട്ടകത്തിനെ എന്തു ചെയ്യണമെന്നറിയാതെ
അയാള്‍ ദൂരേക്കു കണ്ണും നട്ടിരുന്നു'.

ഇതൊക്കെ കഴിഞ്ഞു, ഏതോ ഒരു ഹിന്ദി ക്ലാസ്സിന്റെ
ഇടയില്‍,അറ്റന്ഡന്സിനായി കേറി വന്ന ജോജി പറഞ്ഞതു
കേട്ടു ഞാന്‍ വായും പൊളിച്ചു ദൂരേക്കു കണ്ണും നട്ടിരുന്നു.
'എടാ ഗ്രൌണ്ട് ഫ്ലോറില്‍ നോട്ടീസ്‌ ബോര്‍ഡില്‍ നിന്റെ പേരുണ്ട്‌,
ഫസ്റ്റാട കഥക്ക്!'